ADVERTISEMENT
ബിർമിംഗ്ഹാം: ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധ്യത കുറവ്. ജൂലൈ രണ്ടിന് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പോരാട്ടം.
ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനുകളിൽ ജസ്പ്രീത് ബുംറ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത ഇല്ല. വർക്ക്ലോഡ് പരിഗണിച്ച് അഞ്ച് മത്സര പരന്പരയിലെ മൂന്നു മത്സരങ്ങളിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് നേരത്തേ ബിസിസിഐ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം പേസർ അർഷദീപ് സിംഗിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരമാണ് അർഷദീപിനു വന്നുചേർന്നിരിക്കുന്നത്.
പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്കാന് ടീം മാനേജ്മെന്റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
അതേസമയം, ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്സില്‍ പേസ് ഓള് റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു.
ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍. സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
Tags : Jasprit Bumrah India Vs England 2025 Shubman Gill Arshdeep Singh