ADVERTISEMENT
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി പൊളിച്ചെഴുത്തുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്), സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കുകയാണ് ഐസിസി. 2025-27 പുതിയ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിലെ മത്സരങ്ങളിൽ പുതിയ നിയമങ്ങളിൽ ചിലത് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. അതേസമയം ജൂലൈ രണ്ടു മുതൽ വൈറ്റ്ബോൾ ക്രിക്കറ്റിൽ ഈ നിയമങ്ങൾ ബാധകമാകും.
ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക്:
പരിമിത ഓവർ ക്രിക്കറ്റിന് പുറമേ റെഡ്ബോൾ ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനം കൊണ്ടുവരികയാണ് ഐസിസി. പുതിയ നിയമം അനുസരിച്ച് ഫീൽഡിംഗ് ടീം ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ രണ്ടു മുന്നറിയിപ്പുകൾ നൽകും. മൂന്നാമതും പിഴവ് ആവർത്തിച്ചാൽ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നൽകും. ഓരോ 80 ഓവറിനുശേഷവും മുന്നറിയിപ്പുകൾ പുതുക്കുന്നതായിരിക്കും. അതേസമയം 2024 ജൂണ്‍ ഒന്നു മുതൽ ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം പ്രാബല്യത്തിൽ ഉണ്ട്.
പന്ത് മാറ്റേണ്ടതില്ല:
പന്തിൽ ഉമിനീർ പുരട്ടുന്നതിന് ഐസിസി വിലക്കുണ്ടെങ്കിലും പന്തിൽ ഉമിനീർ കണ്ടെത്തിയാൽ അന്പയർമാർ പന്ത് മാറ്റണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ നിയമം.
പന്ത് മാറ്റാനായി ടീമുകൾ മനഃപൂർവം ഉമിനീർ പുരട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം.
ഡിആർഎസ്:
ഒരു ബാറ്റർ, വിക്കറ്റ് കീപ്പർ ക്യാച്ച് ചെയ്ത് പുറത്താകുന്ന സാഹചര്യം. അന്പയർ ഔട്ട് വിധിക്കുകയും ബാറ്റർ ഡിആർഎസ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍. പുതിയ നിയമപ്രകാരം ബാറ്റിൽ പന്ത് കൊണ്ടിട്ടില്ലെന്ന് തെളിഞ്ഞാലും പാഡിൽ തട്ടിയാൽ എൽബിഡബ്ല്യു ഔട്ട് പരിശോധിക്കും.
നോബോൾ- ക്യാച്ചിൽ പരിശോധന:
സാധാരണഗതിയിൽ ഒരു നോബോളിലാണ് ബാറ്റർ ക്യാച്ച് ചെയ്യപ്പെടുന്നതെങ്കിൽ, ഫീൽഡർ എടുത്ത ക്യാച്ചിൽ സംശയമുണ്ടായാലും കൂടുതൽ പരിശോധന നടത്താറില്ല. എന്നാൽ പുതിയ നിയമപ്രകാരം ക്യാച്ച് എടുത്തോ എന്ന് കൃത്യമായി പരിശോധിക്കും.
മറ്റു പരിഷ്കരണങ്ങൾ:
പുതിയ നിയമപ്രകാരം ഏകദിനത്തിൽ 35-ാം ഓവറിന് ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ഒരു പന്തിൽ ഒന്നിലധികം ഔട്ട് അപ്പീലുകൾ ഉയർന്നാൽ തേർഡ് അന്പയർ അത് നടന്ന ക്രമപ്രകാരമായിരിക്കും ഔട്ട് ആണോ എന്നു പരിശോധിക്കേണ്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾക്ക് ഗുരുതര പരിക്കേറ്റാൽ ടീമുകൾക്ക് മുഴുവൻ സമയ പകരക്കാരെ കളിപ്പിക്കാം. ഗുരുതരമായി പരിക്കേറ്റുവെന്ന് മാച്ച് ഒഫീഷ്യലുകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
ഷോർട്ട് റണ്‍ സാഹചര്യത്തിൽ നിയമം കടുപ്പിക്കുകയാണ് ഐസിസി. റണ്ണിനായി ഓടുന്നതിനിടെ ബാറ്റർ മനഃപൂർവം ക്രീസിൽ ബാറ്റ് കുത്താതിരുന്നതായി അന്പയർമാർ കണ്ടെത്തിയാൽ അടുത്ത പന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീൽഡിംഗ് ടീമിന്റെ ക്യാപ്റ്റന്‍ തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാൽറ്റിയുമുണ്ടാകും.