ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്നു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും ഭരണാഘടനാ ശില്പികളെ തുടക്കം മുതലേ ആക്രമിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
മനുസ്മൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയെ ആർഎസ്എസ് വിമർശിച്ചിട്ടുണ്ടെന്നും ജയ്റാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ വാർഷികം പ്രമാണിച്ചു നടത്തിയ യോഗത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളെപ്പറ്റിയുള്ള ചർച്ചകൾക്ക് ആർഎസ്എസ് ജനറൽ സെക്രട്ടറി വീണ്ടും തിരികൊളുത്തിയത്. അടിന്തരാവസ്ഥക്കാലത്തു കോണ്ഗ്രസ് കൂട്ടിച്ചേർത്തതാണു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനു കോണ്ഗ്രസ് മാപ്പ് പറയണമെന്നും ഹോസബാളെ ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസും ബിജെപിയും പുതിയ ഭരണഘടനയ്ക്കുവേണ്ടി തുടർച്ചയായി ആവശ്യപ്പെടുകയാണെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണം ഈ ആവശ്യത്തെ മുൻനിർത്തിയായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ ഈ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതുവാനുള്ള ആവശ്യം ആർഎസ്എസ് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ജയ്റാം വ്യക്തമാക്കി. ഹൊസബാളെ ഇപ്പോഴുയർത്തിരിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി 2024 നവംബർ 25ന് വിധി പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിധിന്യായവും ജയ്റാം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു സുപ്രീംകോടതി വിധിച്ചത് ഒരു മുതിർന്ന ആർഎസ്എസ് നേതാവിനു തീർച്ചയായും അറിവുള്ള കാര്യമാണെന്നും എന്നിട്ടും ഇത്തരം നിലപാടുകളെടുക്കുന്നത് ഭരണഘടനയ്ക്കെതിരേയുള്ള അപമാനവും സുപ്രീംകോടതിക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്റെ ലക്ഷ്യമാണു ഹോസബാളെയുടെ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.
Tags : RSS