ADVERTISEMENT
കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമായതിനെ തുടർന്ന് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയതായാണ് വിവരം.
പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോ എന്ന് പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.
വയനാട്ടില്‍ ഇന്ന് ഇടവേളയില്ലാതെ പരക്കെ മഴ പെയ്തു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഴയാണ് പകലും തുടർന്നത്. മഴ കനക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളില്‍ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു.
ചൂരല്‍മല -മുണ്ടക്കൈ പ്രദേശത്തെ നോ ഗോസോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. പരക്കെയുള്ള മഴയെ തുടർന്ന് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലപ്പുഴയില്‍ പുഴ കരകവിഞ്ഞു. കാപ്പിക്കളത്ത് നാല് വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
Tags :