ADVERTISEMENT
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു.
പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിന്റെ കെെയോപ്പ് ചാർത്തിയിട്ടുണ്ട്.
എന്നാൽ മേൽ പറഞ്ഞ സർവ മേഖലകളിലും കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നത്. ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ അജണ്ടയെന്നും അവർ കൂട്ടി ചേർത്തു.
കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡന്റ് ഷാജി റസാഖ് താത്കാലിക അധ്യക്ഷനായി.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ തൗഫീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലജീഷ് നരിക്കോട് വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടിയും പറഞ്ഞു.
Tags : Keli Meeting