ADVERTISEMENT
ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി. മൃതദേഹം രഹസ്യമായി സംസ്കരിച്ചു. ബാഗ്പതിലാണ് സംഭവം. 17കാരിയാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
17കാരനായ ദളിത് ആൺകുട്ടിയും മുസ്ലീം സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ജൂലൈ 12ന് ഇരുവരും ഹിമാചൽപ്രദേശിലേക്ക് ഒളിച്ചോടി. പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ജൂലൈ 22 ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് ക്ഷയരോഗം ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നും പോലീസ് സൂപ്രണ്ട് (എസ്പി) സൂരജ് റായ് പറഞ്ഞു.
പരാതിയെത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം ശനിയാഴ്ച പോലീസ് മൃതദേഹം പുറത്തെടുത്തു. രണ്ട് ഡോക്ടർമാരുടെ ഒരു സംഘം പോസ്റ്റ്മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുടെ അമ്മാവൻ നൽകിയ നിർണായക വിവരങ്ങളാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന തുണിയും കണ്ടെടുത്തതായി എസ്പി പറഞ്ഞു.
Tags :