ADVERTISEMENT
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന്പാടും. കുട്ടികൾ ഉപയോഗിച്ചിരുന്ന ആകൃതി നഷ്ടപ്പെട്ട ഫൗണ്ടൻ പേനകൾ, കരിഞ്ഞ കളിപ്പാവ, സെനോജിക്ഷേത്രത്തിലെ ഉരുകിയ ബുദ്ധപ്രതിമ, ചോര ഉണങ്ങിയ കുട്ടിയുടുപ്പുകൾ... അണുബോംബ് എന്ന ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ പോലും ഭീതിപ്പെടുത്തും...,
രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വലിപ്പംകൊണ്ട് കുഞ്ഞു രാജ്യമായ ജപ്പാൻ പക്ഷേ, യുദ്ധരംഗത്ത് എതിരാളികളെ വിറപ്പിക്കുന്ന തീപ്പൊരിയായിരുന്നു. അവർ പല രാജ്യങ്ങളും കീഴടക്കി.
തായ്വാൻ, മഞ്ചൂറിയ, വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവ അടങ്ങിയ ഫ്രഞ്ച് ഇൻഡോ ചൈനയും വിയറ്റ്നാം, ലാവോസ്, കന്പോഡിയ, മലേഷ്യ, സിംഗപ്പുർ, ബ്രൂണെ എന്നിവ അടങ്ങിയ ബ്രിട്ടീഷ് മലയായും ഡച്ച് ഇന്തോനീഷ്യയും അവരുടെ പിടിയിലമർന്നു. അതുകൊണ്ടും തൃപ്തിവരാതെ മ്യാൻമർ(ബർമ) കീഴടക്കിയ ശേഷം ജപ്പാൻ ഇന്ത്യയിലേക്കു നീങ്ങി. മറുവശത്ത് ഓസ്ട്രേലിയയിലേക്കും സൈന്യത്തെ നയിച്ചു.
ഒതുക്കാൻ അറ്റകൈ
ജപ്പാന്റെ ഈ മുന്നേറ്റം അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കി. ജപ്പാനെ ഒതുക്കാൻ അന്നേവരെ ആരും നടത്തിയിട്ടില്ലാത്ത ഒരു അറ്റകൈ പ്രയോഗത്തിന് അമേരിക്ക കോപ്പുകൂട്ടി. ജപ്പാനിലെ അറുപതോളം നഗരങ്ങളിൽ അമേരിക്കൻ വിമാനങ്ങൾ ബോംബ് വർഷിച്ചു. എന്നിട്ടും കീഴടങ്ങാതെ നിന്ന ജപ്പാനെ വിനാശകാരിയായ അണുബോംബ് ഇട്ട് നിലംപരിശാക്കുക എന്നതായിരുന്നു തീരുമാനം.
അത് ആക്രമണം മാത്രമായിരുന്നില്ല, പരീക്ഷണംകൂടിയായിരുന്നു. കാരണം അന്നേവരെ ഒരു രാജ്യത്തിനോ ജനതയ്ക്കോ മേൽ അണുബോംബ് പ്രയോഗിച്ചിരുന്നില്ല. അതിന്റെ പ്രത്യാഘാതം ആർക്കും ഊഹിക്കാൻ കഴിഞ്ഞിരുന്നുമില്ല.1945 ഒാഗസ്റ്റ് ആറിന് ഹിരോഷിമയിലും ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വീണു.
മരണം തീമഴയായി പെയ്തിറങ്ങി. ആയിരക്കണക്കിനു മനുഷ്യർ ഈയാംപാറ്റകളെപ്പോലെ കരിഞ്ഞുവീണു. അതിൽ ജപ്പാൻകാരും പണിക്കുവന്ന ആയിരക്കണക്കിനു കൊറിയക്കാരും ഉണ്ടായിരുന്നു. ജപ്പാനെ കീഴടക്കുക എന്നതിനൊപ്പം സോവ്യറ്റ് യൂണിയനെ വിരട്ടുക എന്ന ലക്ഷ്യവും അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.
ഹിരോഷിമ ആക്രമണത്തെത്തുടർന്നു കീഴടങ്ങാൻ തയാറാണെന്നു പറഞ്ഞിട്ടും നാഗസാക്കിയിലും അവർ അണുബോംബ് വർഷിച്ചത് അതുകൊണ്ടാണ്. ടോക്കിയോ, ഒസാക്കാ, യാക്കോഹാമ എന്നീ നഗരങ്ങൾ ആക്രമണത്തിൽ തരിപ്പണമായി. മഹത്തായ പാരന്പര്യവും സംസ്കാരവുമുള്ള ആ രാജ്യം ഒരു ചാരക്കൂനയായി. പിന്നീട് ഏഴു വർഷത്തെ അമേരിക്കൻ അധിനിവേശത്തിനും ജപ്പാൻ ഇരയായി.
നിപ്പോൺ പ്രൗഢി
ജാപ്പനീസ് ഭാഷയിൽ നിപ്പോണ് എന്നാണ് ജപ്പാന്റെ വിളിപ്പേര്. അതേപേരിലൊരു ബാറ്ററിയുണ്ട്. നിപ്പോണ് മോട്ടോർ കോർപറേഷനാണ് പ്രശസ്തമായ ടൊയോട്ട കാർ നിർമിക്കുന്നത്. സ്ഥലങ്ങളുടെയും പൂക്കളുടെയും പേരുകളാണ് പല നിർമാണ വസ്തുക്കൾക്കും ജപ്പാൻകാർ നൽകാറുള്ളത്. സക്കൂറപൂക്കളുടെ ഉത്സവമായ ചെറിബ്ലോസം ഫെസ്റ്റിവലിനാണ് ലേഖകൻ ജപ്പാനിലെത്തുന്നത്.
മഴയെത്തു മുൻപേ, ഇലകളാകെ കൊഴിച്ച് നിറയെ പൂത്തുനില്ക്കുന്ന ചെറിമരങ്ങൾ. വെള്ളയും ഇളംപിങ്കും നിറമുള്ള സക്കൂറപ്പൂക്കൾ പുതുമഴയിൽത്തന്നെ കൊഴിഞ്ഞുവീഴുന്നു. സക്കൂറയെന്ന പേരിലൊരു റോൾഫിലിം ഉണ്ടായിരുന്നു. സക്കൂറയല്ലാതെ മറ്റൊരു വൃക്ഷം ജപ്പാന്റെ നിരത്തുകളിൽ അപൂർവം. പ്രൂണ്ചെയ്തു ഭംഗിയാക്കിയ മരങ്ങളാണ് നിറയെ പൂത്തുനിൽക്കുന്നത്.
ചെറിബ്ലോസം ഫെസ്റ്റിവൽ നടക്കുന്നിടത്തൊക്കെ ചെറിപൂക്കളുടെ പ്രിന്റുള്ള കിമോണ ധരിച്ച പെണ്കുട്ടികൾ ഫോട്ടോയ്ക്കു പോസുചെയ്യുന്നു. സക്കൂറ ഇനങ്ങൾ പത്തിലേറെയുണ്ട്. കൂടാതെ നീണ്ടപൂത്തണ്ടുള്ള വന്യഇനവും. പൂക്കളുടെ വർണം ഇളംപിങ്കും വെള്ളയും. ഒരു ദേശം മുഴുവൻ പൂക്കളിൽ ആറാടി ഒരു പൂച്ചെണ്ടുമായി കാത്തുനൽക്കുന്നതുപോലെ.
വൃത്തിയും വെടിപ്പും
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദേശങ്ങളിലൊന്നാണ് ജപ്പാൻ. ഏറ്റവും വൃത്തിയുള്ള നഗരം ടോക്കിയോയും. വൃത്തിയും മെനയും ജപ്പാൻകാരുടെ പാരന്പര്യ മതമായ ഷിന്റോയിൽനിന്നു പകർന്നു കിട്ടിയതാണ്. ഷിന്റോയെന്നാൽ പ്രകൃതിയും അതിന്റെ ശുദ്ധീകരണവും തന്നെ.
37.10 ദശലക്ഷം പേർ വസിക്കുന്ന ലോകത്തെ ഏറ്റവും വലിയ മഹാനഗരമാണ് ടോക്കിയോ. യുദ്ധാനന്തരം 1950 മുതൽ 80 വരെയുള്ള മൂന്നു ദശകംകൊണ്ട് ജപ്പാൻ ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി കുതിച്ചുയർന്നു. ഇലക്ട്രോണിക് സാങ്കേതികവിദ്യയും കാർ നിർമാണവും ഘനവ്യവസായങ്ങളും ജപ്പാനെ മുൻനിരയിലെത്തിച്ചു.
"മെയ്ഡ് ഇൻ ജപ്പാൻ'' കന്പോളത്തിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. പാനസോണിക് എന്ന ഇലക്ട്രോണിക് കന്പനിയാണ് ജപ്പാനെ സാന്പത്തിക ശക്തിയായി കൈപിടിച്ചുയർത്തിയത്. സോണി, ഹിറ്റാച്ചി, ഹോണ്ട, മിത്സുബിഷി, പാനസോണിക്, നിസാൻ, ടൊയോട്ട, കാനൻ, യമഹ, സാനിയോ, സുസുക്കി എന്നിങ്ങനെയുള്ള ജപ്പാൻ ബ്രാൻഡ് പേരുകൾ മലയാളം പോലെ നമുക്കു സുപരിചിതം.
അങ്കമാലി കണക്ഷൻ
യുദ്ധക്കെടുതികളിൽ തറപറ്റിയ ഒരു നാട് ഇരുപത് വർഷം കഴിഞ്ഞപ്പോൾ ഏറ്റവും മികച്ച സാന്പത്തിക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നത് ലോകം വിസ്മയത്തോടെ കണ്ടുനിന്നു.
1963ൽ ടോക്കിയോയിലെ ചിയാഡോ ആസ്ഥാനമായ ഹിറ്റാച്ചിയെന്ന ജപ്പാൻകന്പനിയുടെ സഹകരണത്തോടെ അങ്കമാലിയിലൊരു ട്രാൻസ്ഫോർമർ കന്പനിക്കു തുടക്കമിട്ടു. 1966ൽ ആദ്യത്തെ ട്രാൻസ്ഫോർമർ പുറത്തിറങ്ങി. ജപ്പാനിൽനിന്നുള്ള വിദഗ്ധർ ഇവിടെ താമസിച്ചാണ് കന്പനി തുടങ്ങിയതും തൊഴിലാളികളെ പരിശീലിപ്പിച്ചതും.
പലരും പള്ളിയങ്ങാടിയിലും കിഴക്കേ അങ്ങാടിയിലും വാടക വീടുകളിൽ താമസിച്ചിരുന്നു. ചെളിയിൽ കുളിച്ച് അങ്ങാടി തോറും വിഹരിച്ചിരുന്ന പന്നികളെ കാണുന്പോൾ വഴിയോരത്ത് ഒതുങ്ങിനിൽക്കുന്ന ജപ്പാൻകാരുടെ ചിത്രം ഇപ്പോഴും ഒാർമയിലുണ്ട്.
ഇംഗ്ലീഷ് വശമില്ലാത്തതുകൊണ്ട് കൈയും കലാശവും കാട്ടിയായിരുന്നു ആശയവിനിമയം. അന്നും ഇന്നും ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകൾ മലയാളികൾക്കു ബാലികേറാമലയാണല്ലോ. 2007ൽ ടെൽക് എൻടിപിസി ഏറ്റെടുത്തു. അതിനും വളരെ മുമ്പേ ജപ്പാൻകാർ തിരിച്ചുപോയി.
അക്കാലത്തുതന്നെ ടോക്കിയോയിലെ ഷിബാവുര ആസ്ഥാനമായ തോഷിബ ബാറ്ററീസ് കളമശേരിയിലും തോഷിബതന്നെ അവരുടെ ഫിലമെന്റ് ബൾബ് യൂണിറ്റ് (തോഷിബ ആനന്ദ്) അത്താണിയിലും ആരംഭിച്ചു. രണ്ടും 1996ൽ അടച്ചുപൂട്ടി.
തക്കാക്കോ
ജപ്പാൻകാരെല്ലാവരും അങ്കമാലിയിൽ ഒത്തുചേർന്ന് ജാപ്പനീസ് പുതുവത്സരമായി ജനുവരി ഒന്ന് ആഘോഷിച്ചിരുന്നു. അക്കാലത്തെ പാഠപുസ്തകങ്ങളിൽ ഹിരോഷിമയും നാഗസാക്കിയും പഠിക്കാനുണ്ടായിരുന്നു.
വൃത്തിയും വെടിപ്പുമുള്ള, യൂണിഫോമായി ഇളംനീല മുറികൈയൻ ഷർട്ടും കടുനീല പാന്റ്സും അണിഞ്ഞ ചെറുപ്പക്കാരിൽ ചിലരുടെ പേര് എനിക്കു മനഃപാഠമായിരുന്നു. തോക്കുറിക്ക, തനാക്ക, കൊണ്ടോ, വട്ടമോറി എന്നീപേരുകൾ ഇപ്പോഴും ജപ്പാനിൽ പ്രചാരത്തിലുണ്ടെന്നു ഞങ്ങളുടെ ഗൈഡ് പറഞ്ഞു.1967ൽ കേരളത്തിലെത്തിയ ജപ്പാൻകാരിയായ തക്കാക്കോയെ കേരളീയർ മറന്നുകാണില്ല.
Tags : Hiroshima