ADVERTISEMENT
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ (39) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട്ട് രാവിലെ 11 ന് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ 2.30 വരെ പൊതുദര്‍ശനം. സംസ്കാരം വൈകുന്നേരം 4.30ന് വീട്ടുവളപ്പില്‍.
അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇന്നലെ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരൻ രതീഷിനെ അധികൃതർ ഇക്കാര്യം അറിയിച്ചതോടെ ആശുപത്രിയിൽ ഇവരുടെ സാന്നിധ്യത്തിൽ മൃതദേഹം എംബാം ചെയ്ത് പ്രത്യേക പേടകത്തിലാക്കി. തുടർന്ന് ഇന്നലെ രാത്രി 11.45ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് കയറ്റിവിട്ട മൃതദേഹം പുലർച്ചെ 1.45ന് അവിടെ എത്തിച്ച് 3.28നുള്ള തിരുവനന്തപുരം വിമാനത്തിൽ കയറ്റി 6.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കാനാണ് തീരുമാനം. അപകടത്തെത്തുടർന്ന് മൃതദേഹം തിരിച്ചറിയാനായി അഹമ്മദാബാദിലെത്തിയ സഹോദരൻ രതീഷ് ജി. നായരും ബന്ധു ഉണ്ണിക്കൃഷ്ണനും അനുഗമിക്കും.
ഡിഎൻഎ പരിശോധനയ്ക്കായി രതീഷിന്റെ രക്തസാന്പിളുകൾ കഴിഞ്ഞ 15നു തന്നെ ശേഖരിച്ചിരുന്നെങ്കിലും ഫലം ലഭ്യമാകാതെ വന്നതോടെയാണ് നാട്ടിലുള്ള മാതാവ് തുളസിയുടെയും മകൻ ഇന്ദുചൂഡന്റെയും രക്തസാന്പിളുകൾ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ച പരിശോധന നടത്തിയത്.
പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു. ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്.
ഇത് ഹൈദരബാദിലുള്ള ബന്ധുക്കളെ സാക്ഷ്യപ്പെടുത്തിയിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലായിരിക്കും നാട്ടിലെത്തിക്കുന്നത്. പെട്ടി തുറക്കരുതെന്ന നിര്‍ദേശമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
256 മൃതദേഹങ്ങൾ കൈമാറി
അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 259 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 199 ഇന്ത്യക്കാരും യുകെ, പോർച്ചുഗൽ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള 60 പേരും ഉൾപ്പെടും. 256 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
ബ്രിട്ടീഷുകാരായ മൂന്നുപേരുടെ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അഹമ്മദാബാദ് സിവിൽ ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട 259 പേരിൽ 253 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. ആറുപേരെ മുഖത്തിന്റെ ആകൃതി വിശകലനം ചെയ്തുമാണ് തിരിച്ചറിഞ്ഞത്.
Tags : Ahmedabad plane crash Ranjitha