ADVERTISEMENT
മുണ്ടക്കയം ഈസ്റ്റ്: അപകടങ്ങൾ തുടർക്കഥയായി ദേശീയപാത. മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ മുതൽ കുട്ടിക്കാനം വരെയുള്ള പാതയുടെ വശങ്ങളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾ.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പുല്ലുപാറയ്ക്കും മുറിഞ്ഞപുഴയ്ക്കുമിടയ്ക്ക് കടുവാപ്പാറ ഭാഗത്ത് റോഡിലേക്ക് വലിയ പാറക്കല്ലുകൾ അടർന്നുവീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. പീരുമേട്ടിൽനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഈ ഭാഗത്ത് റോഡിന്റെ മുകൾവശത്ത് ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന രീതിയിൽ കൂറ്റൻ പാറക്കല്ലുകളും മരവും അപകടഭീഷണിയുയർത്തി നിൽക്കുകയാണ്. ചുവട്ടിലെ മണ്ണ് പൂർണമായും ഒലിച്ചുപോയതോടെ പാറക്കൂട്ടങ്ങൾ ഏതു സമയവും ദേശീയപാതയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. മുൻപ് പാറക്കല്ല് അടർന്നുവീണ ഭാഗങ്ങളിൽ മഴക്കാലമായതോടെ ചെറിയ വെള്ളമൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയി വലിയ കല്ലുകൾ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
പേരിൽ മാത്രം ദേശീയപാത
ദേശീയപാതയായി ഉയർത്തിയെങ്കിലും അതിനുതക്ക നിലവാരം ഈ റോഡിനില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. കേരളത്തിലെ ആദ്യകാല റോഡുകൾക്ക് അന്തർ സംസ്ഥാന പാതയാണെന്ന പ്രത്യേകതകൾ ഒക്കെയുണ്ടെങ്കിലും ദേശീയപാതയുടെ നവീകരണം ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണ്. കൊടും വളവും കുത്തിറക്കവുമുള്ള റോഡിൽ അപകടങ്ങളും തുടർക്കഥയാണ്.
കാടുപടലങ്ങൾ വളർന്ന് ദേശീയപാതയുടെ വശങ്ങൾ
പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള റോഡിന്റെ വശങ്ങളിലേക്ക് വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ രാത്രികാല യാത്ര ദുഷ്കരമാക്കുകയാണ്. കടുത്ത മൂടൽമഞ്ഞും മഴയുമുള്ള സമയങ്ങളിൽ ഇതുവഴിയുള്ള വാഹനയാത്ര ദുരിതംപിടിച്ചതാണ്. റോഡിന്റെ വശങ്ങളിൽ പലഭാഗത്തും ക്രാഷ് ബാരിയർ ഇല്ലാത്തതും വാഹനങ്ങൾ ഇടിച്ചുതകർത്ത ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുകയാണ്. ദേശീയപാതയുടെ പല ഭാഗത്തും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
പഴയ കെകെ റോഡിന് ഇന്നും അവഗണന
സംസ്ഥാന റോഡുകൾവരെ ദേശീയ നിലവാരത്തിലേക്ക് ഉയരുമ്പോൾ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെകെ റോഡിനോടുള്ള അധികാരികളുടെ അവഗണന തുടരുകയാണ്. റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാനോ ഓടകളുടെ നവീകരണമോ ഒന്നും മതിയായ രീതിയിൽ നടക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പാറക്കെട്ടുകളും മരവും നീക്കാൻ അധികാരികൾ അടിയന്തരമായി തയാറായില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുക.
Tags :