ADVERTISEMENT
കോട്ടയം: കെഎസ്ആര്‍ടിസിയുടെ കോട്ടയത്തെ ബുക്കിംഗ് കൗണ്ടര്‍ നിര്‍ത്തി. ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ഏക ബുക്കിംഗ് കൗണ്ടറായിരുന്ന കോട്ടയം ഡിപ്പോയിലെ കൗണ്ടറാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയത്.
താഴെയുള്ള നിലയില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതുക്കിയ തീരുമാന പ്രകാരം രണ്ടാം നിലയിലെ ഓഫീസില്‍ കാഷ് കൗണ്ടറില്‍ ബുക്കിംഗ് രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചു വരെയായി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഇത് പ്രായോഗിക ബുദ്ധിമുട്ട് ഏറെ ഉണ്ടാക്കുമെന്നതിനാല്‍ ബുക്കിംഗിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കാനും പിന്നാലെ നിര്‍ത്തലാക്കാനുമാണ് നീക്കമെന്നാണ് ആരോപണം.
മലബാറിലെ വിവിധ പ്രദേശങ്ങള്‍, ബംഗളുരൂ, തെങ്കാശി, മധുര എന്നിവിടങ്ങളിലേയ്ക്കായി ദിവസേന 75 -100 ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്തിരുന്നു. ശരാശരി 20,000- 30,000 രൂപയുടെ വരുമാനം ഇവിടെനിന്നു ലഭിച്ചിരുന്നു.
സീസണല്ലാത്തതിനാല്‍ ഇപ്പോള്‍ കുറഞ്ഞത് 15,000 രൂപ വരെ ലഭിക്കുന്നുണ്ട്. മലബാറിലേക്കുള്ള സ്ഥിരം യാത്രക്കാര്‍, ബംഗളൂരു, മംഗലാപുരം മേഖലയിലേക്കുള്ള വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, തമിഴ്നാട് സ്വദേശികള്‍ എന്നിവരാണ് ബുക്കിംഗിന് എത്തുന്നവരില്‍ ഏറെയും.
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും പരിചയക്കുറവ് മൂലം കൗണ്ടറില്‍ എത്തുന്നവരാണ് ഏറെയും. മാത്രമല്ല, സീറ്റ് ഉറപ്പായെങ്കില്‍ മാത്രമേ പണം വാങ്ങൂ, കാന്‍സല്‍ ചെയ്താല്‍ പണം അപ്പോള്‍ തന്നെ തിരികെ ലഭിക്കും എന്നിങ്ങനെയുള്ള നേട്ടങ്ങളുണ്ട്. സ്വകാര്യ ആപ്പ് മുഖേനയാണ് ബുക്കിംഗ് എങ്കില്‍ ചിലപ്പോള്‍ പണം തിരികെ ലഭിക്കാന്‍ ഏഴു ദിവസങ്ങള്‍ വേണ്ടിവരും.
കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുള്ള ഓണ്‍ലൈന്‍ ആപ്പുകള്‍ യാത്രാരംഭത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് ബുക്കിംഗ് അവസാനിപ്പിക്കുമെങ്കില്‍, നേരിട്ട് അരമണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാം. യാത്രാ പാസ്, പോലീസുകാരുടെ വാറൻഡ് പാസ് എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ഈ മേഖലയിലുള്ളവരും ബുദ്ധിമുട്ടും.
Tags :