ADVERTISEMENT
കോട്ടയം: ഇത്തരത്തില്‍ പെറ്റു പെരുകിയാല്‍ കാട്ടുപന്നിക്കൂട്ടം കോട്ടയം നഗരമധ്യത്തിലൂടെ മേയാന്‍ അധികകാലം വേണ്ടിവരില്ല. നഗരത്തിന് ഏഴു കിലോമീറ്റര്‍ മാത്രം അകലെ പുതുപ്പള്ളിയില്‍ റബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കാടുവെട്ടിക്കൊണ്ടിരുന്ന സ്ത്രീയെ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചു.
നിലവില്‍ അയര്‍ക്കുന്നം, അകലക്കുന്നം, പാമ്പാടി എന്നിവിടങ്ങളില്‍ കാട്ടുപന്നികള്‍ റബര്‍ തോട്ടങ്ങളിലും തോട്ടുപുറമ്പോക്കുകളിലും ഏറെയുണ്ട്. എരുമേലി, പൂഞ്ഞാര്‍, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍, തീക്കോയി തുടങ്ങിയ ചെറു പട്ടണങ്ങളില്‍ കാട്ടുപന്നിയുടെ സാന്നിധ്യമുണ്ട്. ഇവയുടെ പെരുകല്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ കാര്‍ഷിക മേഖല വന്‍പ്രതിസന്ധിയിലേക്കു നീങ്ങും. നാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകും.
കാട്ടുപന്നിയോടുള്ള കരുതല്‍ മനുഷ്യരോടില്ല
മനുഷ്യജീവനും കൃഷിക്കും നിരന്തരഭീഷണിയായ കാട്ടുപന്നിയെ കൊല്ലാന്‍ നിബന്ധനകളേറെയാണ്. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം കൊടുത്തിട്ടുണ്ടെങ്കിലും ലൈസന്‍സുള്ള തോക്കും പരിചയവുമുള്ള ഷൂട്ടര്‍മാര്‍ വിരലില്‍ എണ്ണാനേയുള്ളൂ. ഒരു പന്നിയെ കൊന്നു കുഴിച്ചുമൂടാന്‍ അനുവദനീയമായ തുകയാകട്ടെ ആയിരം രൂപമാത്രം.
മൂലയൂട്ടുന്ന പന്നികളെ വെടിവയ്ക്കാന്‍ പാടില്ലെന്നും വനത്തിലേക്ക് രക്ഷപ്പെട്ടാല്‍ വനത്തില്‍ കയറി വെടിവയ്ക്കാന്‍ പാടില്ലെന്നുമാണു ചട്ടം. വെടിവച്ചുകൊന്നാല്‍ ഫോറസ്റ്റര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് നാട്ടുകാരായ രണ്ടു പേരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയാറാക്കണം.
വിദേശങ്ങളിലേതു പോലെ കാട്ടുപന്നിയുടെ മാംസം വാണിജ്യാവശ്യത്തിന് വിട്ടുനല്‍കണമെന്ന ആവശ്യം വനംവകുപ്പ് തള്ളിയതോടെ ജഡം മറവുചെയ്യുന്നതും ബാധ്യതയായി. ജഡം മണ്ണെണ്ണ ഒഴിച്ച് മൂന്നടി താഴ്ചയുള്ള കുഴിയില്‍ മൂടണമെന്നാണ് നിര്‍ദേശം.
കടുവയും കാട്ടാനയും സംരക്ഷിത പട്ടികയില്‍ത്തന്നെ തുടരുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരിക്കെ ഇവയെ നേരിടാനുള്ള യാതൊരു അധികാരവും കര്ഷകര്ക്കില്ലാതായി.നാട്ടിലോ കൃഷിയിടത്തിലോ മനുഷ്യരെ ആനയോ കടുവയോ പുലിയോ കൊന്നാല്‍ വെടിവയ്ക്കാന്‍ വനപാലകര്‍ക്കു മാത്രമേ അധികാരമുള്ളൂ.
കേരളം അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാന്‍ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമാണുള്ളതെന്നും ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇത് വിനിയോഗിക്കുന്നുണ്ടെന്നും കേന്ദ്ര വനംമന്ത്രി പറയുന്നു. ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളില്‍ 25 പേരാണ് മരിച്ചത്. ജില്ലയിലും അതിര്‍ത്തിപ്രദേശങ്ങളിലും സമീപകാലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേരും കാട്ടാന ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളില്‍ 25 പേരാണ് മരിച്ചത്. ജില്ലയിലും അതിര്‍ത്തിപ്രദേശങ്ങളിലും സമീപകാലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേരും കാട്ടാന ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
ഹോട്ട്സ്പോട്ടുകള്‍
ജില്ലയില്‍ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങള്‍ വനംവകുപ്പിന്റെ ഹോട്ട്സ്പോട്ട് പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കൃഷിനാശവും മനുഷ്യനുനേരേ പതിവായി ആക്രമണം നടന്ന സ്ഥലങ്ങളും പരിശോധിച്ചാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
എരുമേലി പഞ്ചായത്തിലെ അരുവിക്കല്‍, കാളകെട്ടി, തലയണത്തടം, കൊപ്പം, മണിമല പഞ്ചായത്തില്‍ മുക്കട, പൊന്തന്‍പുഴ, കരിമ്പനക്കുളം, ആല്‍പ്പാറ, വെച്ചുക്കുന്ന്, മേലേക്കവല, പാമ്പാടി പഞ്ചായത്തില്‍ വാര്‍ഡ് അഞ്ച്, കോരുത്തോട് പഞ്ചായത്തില്‍ പനയ്ക്കച്ചിറ, കൊമ്പുകുത്തി, പട്ടാളംകുന്ന്, കണ്ടങ്കയം, കുഴിമാവ്, വാര്‍ഡ് ആറ്, വാര്‍ഡ് 10, എരുമേലി നോര്‍ത്ത് 504, പാറമട, മാങ്ങാപ്പേട്ട, മടുക്ക, കോസഡി, കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇളംകാട്, ഏന്തയാര്‍, പുതുക്കാട്, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്കര, വെംബ്ലി, പൂഞ്ഞാര്‍ പഞ്ചായത്തില്‍ വേങ്ങന്താനം, തിടനാട് പഞ്ചായത്തില്‍ വാരിയാനിക്കാട്, മണിയാങ്കുളം, മുണ്ടക്കയം പഞ്ചായത്തില്‍ പുഞ്ചവയല്‍, മുണ്ടക്കയം, പറത്താനം, പാറത്തോട് പഞ്ചായത്തിൽ ചോറ്റി, ചിറ്റടി, പാലപ്ര, തീക്കോയി പഞ്ചായത്തില്‍ ഒറ്റയീട്ടി, വെള്ളികുളം, മലമേല്‍, തലനാട് പഞ്ചായത്തില്‍ വെള്ളയാനി, മേലടുക്ക, ചോനമല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിൽ കുഴിമ്പള്ളി വലിയവീടന്‍മല, കൈപ്പള്ളി, പത്തംപുഴ എന്നിവയാണ് ഹോട്ട്സ്പോട്ടുകള്‍.
Tags :