ADVERTISEMENT
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡിൽ ഇരിട്ടി പുതിയ പാലത്തിന് സമീപം തെങ്ങുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു സംഭവം. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ ഇരിട്ടി കുന്നിന്റെ മുകളിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്തെ തെങ്ങാണ് റോഡിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ റോഡിനു സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലൂടെ റോഡിന് കുറുകെ തെങ്ങ് പതിക്കുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നു.
ഇരിട്ടി പുതിയ പാലത്തിനു സമീപം തിരക്കേറിയ കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലേക്കാണ് തെങ്ങുവീണത്. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിന് കുറുകെ പതിച്ച തെങ്ങ് ഇരിട്ടി അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി.
ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ എഎസ്ടി ഒ. മെഹറൂഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ. രാഹുൽ, എൻ.ജെ. അനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, കെ. അരുൺ കുമാർ, സി.വി. സൂരജ്, സിവിൽ ഡിഫൻസ് ഡപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.ബി. ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങ് മുറിച്ചുമാറ്റിയത്.
Tags :