ADVERTISEMENT
ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 165 കോടിരൂപ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചതായി മന്ത്രി സജി ചെറിയാന് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ലിയോ തേര്ട്ടീന്ത് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ വിദ്യാഭ്യാസരംഗത്ത് ചരിത്രനേട്ടമാണ് കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 53.52 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനിയറിംഗ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്ക് മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് ആയിരക്കണക്കിന് കുട്ടികളാണ് കടന്നുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഠനത്തിലും കായിക മത്സരങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കുന്നതിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്കി വരുന്നത്. ജില്ലയില്‍ എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 222 വിദ്യാര്‍ഥികള്‍, ഒന്‍പത് എ പ്ലസ് നേടിയ 83 വിദ്യാര്‍ഥികള്‍, എട്ട് എ പ്ലസ് നേടിയ 75 വിദ്യാര്‍ഥികള്‍, പ്ലസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 60 വിദയാര്‍ഥികള്‍, കായിക രംഗത്ത് മികവ് പുലര്‍ത്തിയ ഏഴു കുട്ടികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. ജില്ലാ ആന്റി നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന് ജി. ശാന്തകുമാര്‍ ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു. നഗരസഭാ ചെയര്‍പെഴ്സണ്‍ കെ.കെ. ജയമ്മ, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, മത്സ്യബോര്‍ഡ് കമ്മീഷണര്‍ എച്ച്. സലീം, മത്സ്യബോര്‍ഡ് അംഗങ്ങളായ സക്കീര്‍ അലങ്കാരത്ത്, കെ.കെ. രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :