ADVERTISEMENT
കാവ്യ മാധവൻ എന്ന പേരിന് പിന്നിൽ തന്നെയുണ്ട് പി. മാധവൻ എന്ന അച്ഛന്റെ ചേർത്തുനിർത്തൽ. കാവ്യ എന്നു പറയുന്നതിലും ആളുകൾ എപ്പോഴും കാവ്യയെ കാവ്യ മാധവൻ എന്നു വിളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. ആ പേരിന്റെ അറ്റം ആണ് ഇന്ന് കാവ്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
മകളുടെ ഒപ്പം നിശബ്ദനായി സഞ്ചരിച്ച ഒരു കാവൽക്കാരനായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവൻ. അധികം സംസാരിക്കാതെ ഒരു ചിരിയിൽ മാത്രം പൊതുസമൂഹത്തെ നേരിടുന്നയാൾ. കാവ്യയ്ക്കൊപ്പം എപ്പോഴും താങ്ങും തണലുമായി നിന്നിരുന്നയാളായിരുന്നു അദ്ദേഹം.
<img src='https://www.deepika.com/cinema/images/kavyafthaer2.webp' class='img-news img-fluid' />
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്നം ഉണ്ട്.
ചെറുപ്പം മുതൽ രണ്ട് മക്കളിലും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാധവനും ശ്യാമളയും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാവ്യയെ നൃത്തവും സംഗീതവും പഠിപ്പിക്കുന്നത്. സ്കൂൾ കാലത്ത് കലോത്സവ വേദികളിൽ കാവ്യ സജീവമായിരുന്നു. അക്കാലത്ത് എല്ലാ തിരക്കും മാറ്റിവെച്ച് ഊണും ഉറക്കവും കളഞ്ഞ് മകൾക്കൊപ്പം കൂട്ടായി നിന്നിരുന്നതെല്ലാം മാധവനായിരുന്നു.
<img src='https://www.deepika.com/cinema/images/kavyamadhavan3.webp' class='img-news img-fluid' />
കാസർഗോഡ് നീലേശ്വരത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായിരുന്നു പി. മാധവൻ. സുപ്രിയ ടെക്സ്റ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്.
പിന്നീട് മകൾ മലയാളത്തിലെ മുൻനിര നായികയായപ്പോഴും അച്ഛൻ മാധവൻ തന്നെയായിരുന്നു മാനേജറും ബോഡി ഗാർഡുമെല്ലാം. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോഴും മകളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.
<img src='https://www.deepika.com/cinema/images/kavyamadhavanfatherbig.webp' class='img-news img-fluid' />
ദീലിപുമായുള്ള വിവാഹശേഷം വിവാദങ്ങളും വിമർശനങ്ങളും ഒറ്റപെടുത്തലുകളും കാവ്യയ്ക്ക് അനുഭവിക്കേണ്ടി വന്നപ്പോഴും കുടുംബം നടിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാവ്യ മാത്രമല്ല ആ സമയത്ത് മാതാപിതാക്കളും ക്രൂരമായ സൈബർ ആക്രമണത്തിന് ഇരകളായിരുന്നു.
മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ദിലീപും കാവ്യയും ചെന്നൈയിൽ സ്ഥിര താമസമായത്. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.
<img src='https://www.deepika.com/cinema/images/kavyfather2.webp' class='img-news img-fluid' />
പിതാവിന്റെ മരണത്തില്‍ കടുത്ത ദുഃഖത്തിലാണ് കാവ്യയും കുടുംബവും. മകനും കാവ്യയുടെ ഒരേയൊരു സഹോദരനുമായ മിഥുൻ ഓസ്ട്രേലിയയിൽ നിന്നും എത്തിയതിനു ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ നടത്തുക. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു മാധവന്റെ അപ്രതീക്ഷിത വിയോഗം. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ് മാധവൻ.
Tags : kavyamdhavan