സ്വന്തം ലേഖകൻ
ന്യൂഡൽഹി: മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനത്തിനു മാലി സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരരുടെ തട്ടിക്കൊണ്ടു പോകലിൽ ഇന്ത്യ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ജൂലൈ ഒന്നിനു മാലിയിൽ അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ രാജ്യത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴാണു തട്ടിക്കൊണ്ടുപോകലും നടന്നത്. ഡയമണ്ട് സിമന്റ് ഫാക്ടറിക്കു സമീപം ആയുധധാരികളായ ഒരു കൂട്ടം സംഘടിതമായ ആക്രമണം നടത്തി ബലമായാണ് ഇന്ത്യൻ പൗരരെ തട്ടിക്കൊണ്ടുപോയതെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
മാലിയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായും നിയമനിർവഹണ ഏജൻസികളുമായും ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
സൈനികഭരണത്തിലുള്ള പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലി അൽ ഖ്വയ്ദയിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റിൽനിന്നും തുടർച്ചയായി ആക്രമണങ്ങൾ നേരിടുന്നുണ്ട്. ജിഹാദി അക്രമങ്ങൾക്കു പുറമേ വിഘടനവാദവും ഉയർന്ന കുറ്റകൃത്യങ്ങളും മാലി നേരിടുന്ന പ്രശ്നങ്ങളാണ്.