പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി. മത്തായി ( പൊന്നു -41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ സംഘം പുനരന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി ഇന്നലെ ഇവർ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. ഒരു മണിക്കൂറോളം ഷീബാമോളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ വീട്ടിൽ നിന്ന് വിളച്ചിറക്കി ജീപ്പിൽ കയറ്റി ക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചതെന്നും കുറ്റക്കാരായ വനപാലകരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടുവെന്നും ഷീബാമോൾ പറഞ്ഞു.
മത്തായിക്കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി തുടരന്വേഷണിന് ഉത്തരവിട്ടത്. 2020 ജൂലൈ 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നായിരുന്നു ആക്ഷേപം. എന്നാൽ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകർ പറയുന്നത്.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സിബിഐ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മന:പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയത്. എന്നാൽ മത്തായിയുടേത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.
പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്തിരുന്നില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി.
അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.