തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടർഭരണമുണ്ടാകുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകും. ഇതോടെ കോൺഗ്രസ് എടുക്കാചരക്കാകുമെന്നുമാണ് രവി പറയുന്നത്.
നിയമസഭയില്‍ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും.
കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അതാണ് ചെയ്യുന്നതെന്നും പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.