ഇസ്ലാമാബാദ്: കോൺസുലാർ കരാർ പ്രകാരം ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 193 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 246 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്കാണ് പാക്കിസ്ഥാൻ ലിസ്റ്റ് നൽകിയത്. 81 പാക് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓൺ കോൺസുലാർ ആക്സസ് കരാർ വ്യവസ്ഥയനുസരിച്ച് ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇടയിൽ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയവരേയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവിൽ വിട്ടയയ്ക്കും.